October 25, 2011

മൂന്ന് സ്വതന്ത്ര പരിഭാഷകള്‍ .

വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകള്‍ ഒന്നുമല്ല, അനശ്വരങ്ങളായ മൂന്നു ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് ഞാന്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നത്‌. വാക്കിനു ബദല്‍ വാക്കായിട്ടല്ല. ഒരല്പം വ്യത്യാസത്തോടു കൂടി,ആശയം ഉള്‍ക്കൊണ്ടു കൊണ്ട് കഴിയുന്നതും സ്വതന്ത്രമായ ഒരു പരിഭാഷയാണ് ഇവ.


മേരെ നയ്നാ.. സാവന്‍ ഭാദോ.. ഫിര്‍ ഭി മേരാ മന്‍ പ്യാസാ
 
കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
ഉന്മാദിയാമീ ഹൃദയമെന്തറിവൂ
വിഷാദഭരിതമായോരീണം എങ്ങു നിന്നോ വന്നിതെന്റെ ചുണ്ടില്‍ , കൊണ്ട് പോകുന്നു എന്നെ എങ്ങോ ദൂരെ
എല്ലാം മറന്നു ഞാന്‍ എങ്കിലും എന്തൊക്കെയോ ഇനിയും മായാതെ ഓര്‍മയുണ്ട്.
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കഥയിതു പഴങ്കഥ ആണെങ്കിലും, എല്ലാം മറന്നു ഞാന്‍ പോയെങ്കിലും , നിന്നെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു ഞാനിപ്പോഴും
എങ്കിലും മറക്കുന്നില്ലാ ഞാന്‍ അന്ന് പെയ്ത ആ മഴയുടെ ഒലിയലകള്‍.
ഒരു നിമിഷത്തിന്റെ ആശ്വാസം ഏകിക്കൊണ്ടിതെത്ര ഋതുക്കള്‍ കടന്നു പോയി
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കടന്നു പോയിതെത്ര വര്‍ഷങ്ങള്‍ നാം പിരിഞ്ഞതിന്‍ ശേഷം
സമയരേഖ പോലെ തെളിയുന്നു മിന്നല്‍ , മാനത്തതില്‍ കണ്ടു നിന്നെ ഞാന്‍
ആശാനിരാശകള്‍ ഒളിച്ചു കളിയ്കുന്നോരെന്‍ മനസ്സിന്നും ദാഹാര്‍ത്തമാണ്‌

കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
 
 
'ബഹാരോം ഫൂല്‍ ബര്‍സാവോ , മേരാ മെഹബൂബ് ആയാ ഹേ'

പുഷ്പമാരി ചൊരിയൂ വസന്തങ്ങളെ..
വന്നണഞ്ഞെന്‍ പ്രിയതമയവള്‍ക്കായൊരു
മൃദുഗാനമാലപിയ്ക്കൂ കുളിര്‍തെന്നലെ...

അണിയിക്കുകയവളുടെ കൈകളില്‍ മൈലാഞ്ചി
ചെന്നിറം തുടുത്തു നില്‍ക്കും കുസുമങ്ങളെ
താഴേയ്ക്കിറങ്ങി, വന്നവളുടെ കണ്‍കളില്‍
മഷിയെഴുതൂ നിങ്ങള്‍ മേഘങ്ങളേ
വന്നണഞ്ഞെന്‍ പ്രിയതമയവളുടെ മുടി
അലങ്കരിക്കൂ നിങ്ങള്‍ താരങ്ങളെ

മിഴിയിണ ചെല്ലുന്നിടം ഒക്കെയും ഇന്ന്
ആയിരം ദീപങ്ങള്‍ പുഞ്ചിരിയ്ക്കും
നാണിച്ചു നാണിച്ചെന്നോമലാള്‍ ദൂരത്ത്‌
നമ്രശിരസ്കയായ് മാറി നില്‍ക്കും
തെല്ലടങ്ങുകെന്‍ ഹൃദന്തമേ, ഇതാ
വന്നണഞ്ഞെന്‍ പ്രിയതമയരികില്‍

ഒരുനാളിതിലെ വന്നണയും സ്നേഹമെന്നറിയും,
തളിര്‍മൊട്ടുക, ളെന്നുടെ രാഗഭരം മൃദുമെത്തയോരുക്കീ
വര്‍ണ്ണങ്ങള്‍ ചൊരിയൂ ചക്രവാളങ്ങളെ ,
വന്നണഞ്ഞെന്‍ പ്രിയതമ ചാരെ
 


ചൌധവീന്‍ കാ ചാന്ദ് ഹോ ..യാ ആഫ്താബ് ഹോ..ജോ ഭി ഹോ തും, ഖുദാ കീ കസം ലാജവാബ് ഹോ


""പൂര്‍ണ്ണചന്ദ്രനോ നീ , അതോ സൂര്യതേജസ്സോ?
എന്ത് തന്നെ ആവട്ടെ, ഞാന്‍ ആണയിട്ടു പറയുന്നു - അതുല്യയാണ് നീ!!
ഒരു നനുത്ത മേഘം എന്ന പോലെ നിന്റെ കാര്‍ക്കൂന്തല്‍ തോളുരുമ്മി കിടക്കുന്നു !
തുള്ളി തുളുമ്പും എന്ന് തോന്നിപ്പിക്കുന്നതോ നിന്റെ മിഴിയിണകളില്‍
ഉന്മാദം പടര്‍ത്തുന്ന പ്രണയ ലഹരിയോ?
നീലത്തടകത്ത്തില്‍ പരിലസിക്കുന്ന ഒരു താമരപ്പൂവാണ് നിന്റെ മുഖം..
അതോ, ജീവന്റെ വീണ മീട്ടി പാടുന്ന മനോഹരഗീതമോ?
ഏതോ കവിയുടെ മനസ്സിലെ സുന്ദരസ്വപ്നമോ നീ , പോയ്മറഞ്ഞ വസന്തമേ ?
നിന്‍ ചെന്‍ചൊടിയില്‍ വിളയാടുന്നു മിന്നലൊത്ത പുഞ്ചിരികള്‍ ,
ആരും മതിമയങ്ങി വീഴുന്നു നിന്റെ ദര്‍ശനമാത്രയില്‍
ഭൌമസൌന്ദര്യത്തിന്‍ നിസ്തുലരൂപമേ , ""

Ratings and Recommendations by outbrain