December 29, 2014

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു - സംസാര ( 2001)





ബുദ്ധമതത്തിന്റെ  പശ്ചാത്തലത്തില്‍ ആഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുന്ന  ഒരു ചിത്രം . ആഗ്രഹമാണ് ദുഖങ്ങള്‍ക്ക് കാരണം എന്നാണല്ലോ ഗുരുവരുള്‍ . പ്രബുദ്ധതയിലേയ്ക്കുള്ള യാത്രയില്‍ അനുഭവത്തെ  ഗുരുവായി സ്വീകരിയ്ക്കേണ്ടി വരുന്ന തഷി എന്നൊരു ബുദ്ധസന്യാസിയുടെ ജീവിതമാണ്  ഇതിവൃത്തം . ലഡാക്കിന്റെ മനോഹരമായ ദ്രിശ്യചാരുതയില്‍ ശാന്തമായൊഴുകുന്ന അരുവി പോലെയാണ് കഥാഗതി . 




" അദ്ദേഹം പോലും ഇരുപത്തോന്‍പതു വര്‍ഷം ലൌകീകജീവിതം നയിച്ചതിനു ശേഷമാണു ബുദ്ധനായത്. അദ്ദേഹത്തിന്റെ നിര്‍വാണപ്രാപ്തിയില്‍ ഈ അനുഭവങ്ങള്‍ക്കും പങ്കില്ലേ ?" - അഞ്ചു വയസ്സില്‍ മഠത്തില്‍ ചേര്‍ന്ന , ഇരുപതു വര്‍ഷം സന്യാസജീവിതവും , അതിനു ശേഷം ഏകാന്തമായ യോഗനിദ്രയില്‍ മൂന്നുവര്‍ഷവും , മൂന്നു മാസവും , മൂന്നാഴ്ചയും , മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ, എന്നിട്ട് പോലും മനസ്സ് പതറി പോവുന്ന , വിഹാരത്തിലെയ്ക്കുള്ള വഴിമദ്ധ്യേ കണ്ട  പേമ എന്ന സുന്ദരിയില്‍ അനുരക്തനാവുന്ന , ഉറക്കത്തില്‍ മനോനിയന്ത്രണം നഷ്ടപ്പെട്ടു സ്വപ്നസ്ഖലനം സംഭവിയ്ക്കുന്ന  തഷി എന്ന ലാമ , തന്റെ ഗുരുവിനോട് ചോദിയ്ക്കുന്ന നിസ്സാരവും ഗൌരവവും ആയ ചോദ്യം .

.
ഇതിന്റെ ഉത്തരവും തഷി തന്നെ ഉടനെ നല്‍കുന്നുണ്ട് 
" എന്‍റെ ഉദ്ബോധനങ്ങള്‍ പോലും , നിങ്ങളുടേതായ വീക്ഷണത്തില്‍  പൂര്‍ണ്ണമായും  നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉള്‍ക്കൊള്ളരുത്" എന്ന ബുദ്ധവചനം ആണ് തഷി ഉദ്ധരിക്കുന്നത്.  കൂടെ തന്നെ പറയുന്നു " അറിഞ്ഞ ചിലത് അറിയാതിരിയ്ക്കണം , അവയെ പൂര്‍ണമായും അറിയാന്‍ . ചിലതെല്ലാം ത്യജിയ്ക്കണം എങ്കില്‍ അവ നമ്മുടെ സ്വന്തമായിരിയ്ക്കണം "

ഗുരു തഷിയെ വിഹാരത്തില്‍ നിന്നും വിടുതല്‍ നേടാന്‍ അനുവദിക്കുന്നു . പിന്നീട്, സന്യാസം ത്യജിച്ച തഷി ലൌകീകജീവിതത്തില്‍ മുഴുകുകയാണ് . ഒന്നിന് പുറകെ ഒന്നായി വരുന്ന ആഗ്രഹങ്ങള്‍ക്ക് വിധേയനായി തീരുന്ന തഷി സ്വയം തിരിച്ചറിയുന്നത്‌ , അല്ലെങ്കില്‍ താന്‍ തേടിയലഞ്ഞ  അറിവിന്റെ വെളിച്ചം തഷിയില്‍ ആദ്യമായി പതിയുന്നത് , ഇതിനകം സമാധിയായ ഗുരു മറ്റൊരു ശിഷ്യന്റെ പക്കല്‍ കൊടുത്തയച്ച ഒരു സന്ദേശത്തിലൂടെയാണ് .  
" എന്‍റെ ദൌത്യം പൂര്‍ത്തിയായിട്ടില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു  , അത് കൊണ്ട് തന്നെ ഞാന്‍ ഇനിയും ഈ സംസാരത്തില്‍ പിറവിയെടുക്കും . നമ്മള്‍  ഇനിയും കണ്ടുമുട്ടും എന്നും എനിയ്ക്കറിയാം . അപ്പോള്‍ നിനക്ക് എന്നോട് പറയാന്‍ സാധിയ്ക്കും എന്ന് കരുതുന്നു - ആയിരം ആഗ്രഹങ്ങള്‍ സഫലീകരിയ്ക്കുന്നതിനാണോ , അതോ ഒരാഗ്രഹത്തെ കീഴടക്കുന്നതിനാണോ പ്രാധാന്യം എന്ന് "


വെളിച്ചം ദുഖമാണ് . തഷി അസ്വസ്ഥനാവുന്നു . പാതിരാവില്‍ ലോകം ഉറങ്ങി കിടക്കുമ്പോള്‍ ഭാര്യയേയും മകനെയും ഉപേക്ഷിച്ചു സന്യാസത്തിലേയ്ക്ക് നടന്നു പോയ ബുദ്ധനെ അനുസ്മരിപ്പിയ്ക്കുന്ന വിധം തഷിയും ഒരു രാത്രി വീട് വിട്ടിറങ്ങുന്നു . പക്ഷേ, അപ്പോഴും തഷിയുടെ അനുഭവപാഠം പൂര്‍ത്തിയായിട്ടില്ല . ഒരിക്കല്‍ കൂടി വിഹാരത്തിലെക്കുള്ള യാത്രയില്‍ തഷിയുടെ വഴിയില്‍ പേമ വരുന്നു . പിന്ന്ടങ്ങോട്ടുള്ള സംഭാഷണം കസ്തൂര്‍ബയില്‍ നിന്നും രാഷ്ട്രീയപാഠങ്ങള്‍ പഠിച്ച ഗാന്ധിജിയുടെ അനുഭവവും ആയാണ് എനിയ്ക്ക് ബന്ധപ്പെടുത്താന്‍ കഴിഞ്ഞത് . യശോധര എന്ന സിദ്ധാര്‍ത്ഥന്റെ ഭാര്യയെ പ്രതീകാത്മാകമായി അവതരിപ്പിയ്ക്കുന്ന പേമ എന്ന കഥാപാത്രം അവിടെ വാനോളം വലുതാവുന്നു . കഥയില്‍ മുഴുവനായും തന്നെ തഷിയിലും പക്വതയും നിയന്ത്രണവും പേമയിലുണ്ട് എന്നത് ഈ രംഗങ്ങളില്‍ പൂര്‍ണമാവുന്നു . വീണ്ടും മനസ്സ് പതറുന്ന തഷി , പേമയുടെ മുന്നില്‍ നിസ്സാരനായി തീരുകയാണ് .


, " ഒരു തുള്ളി വെള്ളം വറ്റി പോവാതെ എങ്ങിനെ സൂക്ഷിയ്ക്കാം ? " ശിലാലിഖിതമായൊരു ചോദ്യമാണ് കഥയിലെ അവസാന പാഠം. അതെ ശിലയുടെ പുറകില്‍ തന്നെ അതിന്റെ ഉത്തരവും ഉണ്ട് - "അത് കടലിലേയ്ക്ക് എറിയുന്നത് വഴി ". സംസാരസാഗരം , ഭവസാഗരം എന്നൊക്കെയുള്ള ആ ആഗ്രഹക്കടലില്‍ ഒരു മോഹം എറിഞ്ഞ് , ആ കടലില്‍ മുങ്ങിപ്പോയ തഷി എന്ന ബുദ്ധസന്യാസി ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന പരുന്തിനെ കാണുന്നിടത്ത് സിനിമ അവസാനിയ്ക്കുന്നു . ബൌദ്ധവിശ്വാസങ്ങളില്‍ ഒരാളുടെ തലയ്ക്കു മുകളില്‍ പരുന്ത് പറക്കുന്നത്, അയാള്‍  എല്ലാ പിന്‍വിളികളും വിട്ട് , ആഗ്രഹങ്ങളില്‍ നിന്നും  പൂര്‍ണമുക്തി നേടിയതിന്റെ അടയാളമായാണ് , 

ഒരു മലയാളി എന്ന നിലയിലും , ബൌദ്ധപാരമ്പര്യം ഉള്ള ഒരു വ്യക്തി എന്ന നിലയിലും എനിയ്ക്ക് ഈ ചിത്രത്തോട് കൂടുതല്‍ താദാമ്യം പ്രാപിയ്ക്കാന്‍ കഴിഞ്ഞു എന്നാണു വിശ്വാസം. കേരളത്തിലെ അമ്പലങ്ങളിലെ ഒരു ചടങ്ങായ ശീവേലിയ്ക്ക് സമാനമായ ചടങ്ങുകള്‍ മലയാളത്തിനു പുറത്തു കാണുന്നത് ടിബറ്റിലും , ലഡാക്കിലുമൊക്കെ ബുദ്ധവിഹാരങ്ങളില്‍ ആണ്  . പോയ്ക്കുതിരയും കെട്ടുകാളയുമൊക്കെ അല്പസ്വല്പം രൂപവ്യത്യാസത്തോടെ ഇതിലെ വിഹാര ദൃശ്യങ്ങളിലും കാണാന്‍ സാധിയ്ക്കും. 'അപ്പൊ ' എന്നാണു ഗുരുവിനെ ശിഷ്യര്‍ അഭിസംബോധന ചെയ്യുന്നത്, മക്കള്‍ അച്ഛനെയും . . 'അമ്മ' എന്ന് തന്നെയാണ് അമ്മ  . ലഡാക്കിലെ ഈ 'അപ്പന്‍ ' എന്നെ അത്യാവശ്യത്തിന് അത്ഭുതപ്പെടുത്തി . ' മാ' എന്നത് പൊതുവായി ഉള്ള വിളി ആണെങ്കിലും അപ്പന്‍ അത്രയ്ക്ക് പൊതുവല്ല . മാത്രമല്ല, പഴയ ബുദ്ധവിഹാരങ്ങള്‍ ആയിരുന്ന കേരളത്തിലെ ഒരു പാട് മഹാക്ഷേത്രങ്ങളിലെ  മൂര്‍ത്തികള്‍  ഗുരുവായൂരപ്പന്‍ , വൈക്കത്തപ്പന്‍, അയ്യ'പ്പന്‍' , തുടങ്ങിയ അപ്പ നാമങ്ങളില്‍ , ഭാരതത്തില്‍ മറ്റെങ്ങും ഇല്ലാത്ത വിധം അറിയപ്പെടുന്നതിന്റെ പുറകിലെ രഹസ്യങ്ങളിലേയ്ക്ക് ഒന്ന് ചിന്തിപ്പിയ്ക്കാനും ഈ 'അപ്പോ' എന്ന അഭിസംബോധനയ്ക്ക് കഴിഞ്ഞു . ശബരിമലയിലെ പരുന്തു പറക്കുന്ന സംഗതിയുടെ കിടപ്പും ബുദ്ധസ്വാധ്വീനം തന്നെയാണ് എന്ന് തോന്നുന്നു .

വാല്‍ക്കഷണം :  ഈ ചിത്രത്തിലെ ഒരു രംഗം എന്‍റെ കോളേജ് കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന ഒരു വ്യത്യസ്ത 'ബിറ്റ്' ആയിരുന്നു . ആഗ്രഹങ്ങള്‍ക്ക് വശഗതനാകുന്ന തഷി , ഭാര്യ ഇല്ലാതിരുന്ന സമയത്ത് സുജാത എന്ന സ്ത്രീയുമായി അവിഹിതമായി ബന്ധപ്പെടുന്ന  ഈ സീന്‍ , കേവലം ഒരു 'തുണ്ട്' എന്നതില്‍ ഉപരിയായി  അതിന്റെ വ്യത്യസ്തത കൊണ്ടും, കലാചാരുത കൊണ്ടും അന്നേ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു .  'സംസാര' എന്ന ഈ ചിത്രത്തില്‍ ഈ  വ്യത്യസ്തതയും , കലാചാരുതയും , ദ്രിശ്യഭംഗിയും നന്നായി അനുഭവപ്പെടും . ആ 'തുണ്ട്' ശ്രദ്ധ ആകര്‍ഷിച്ചതില്‍ ഒരു അദ്ഭുതവും ഇല്ല. 


സംവിധാനം : 
രചന : Tim Baker , Pan Nalin
DOP : Rali Raltchev, BAC

December 14, 2014

Broken Circle Breakdown (2012)


പ്രായം മനസ്സിലും , ശരീരത്തിലും , സമൂഹത്തിലും ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നതിനാലാവണം കാര്‍ന്നോന്മാര്‍ക്കും, നമുക്കുമൊക്കെ പ്രായമായി വരുന്നു എന്ന ചിന്തയില്‍ നിന്നും ഓടി ഒളിയ്ക്കാന്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് . നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ഇരുപത്തിനാല് മണിക്കൂര്‍ ചുറ്റളവുള്ള ഓരോ വൃത്തങ്ങളാണ് . കണക്കില്‍ പറഞ്ഞാല്‍ മുന്നൂറ്ററുപതു ഡിഗ്രി - അല്ലെങ്കില്‍ 2π റേഡിയന്‍ . ഈ വൃത്തം പൂര്‍ത്തിയാക്കുന്ന ചങ്ങലക്കണ്ണികള്‍ ആണ് നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തികളും . എല്ലാ ദിവസവും ഈ വൃത്തം അതുപോലെ തുടരണം എന്നൊരു പ്രതീക്ഷയാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നത്-അതിനുള്ളിലെ സ്നേഹമായി നിലകൊള്ളുന്നത്, ജീവിതത്തെ മുന്നോട്ടു കൊണ്ട് പോവുന്നത് . അതില്‍ ഏതെങ്കിലും ഒരു കണ്ണി ഇല്ലാതായാല്‍ വൃത്തം മുറിയുകയാണ് . അവിടെ ഒരു കണ്ണി ഉണ്ടായിരുന്നു എന്ന ഓര്‍മയെ പിന്നെയുള്ളൂ - ആ കണ്ണി തന്ന ഓര്‍മകളും. ആ കണ്ണി ഇല്ലാത്ത വൃത്തം പുതിയതാണ് - പഴയതില്‍ നിന്നും വ്യത്യസ്തം . അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നല്ലത് . പുതിയ വൃത്തവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് ജീവിച്ചു പോവാം . എങ്കിലും, ആ പൊരുത്തപ്പെടല്‍ എല്ലായ്പ്പോഴും സാധ്യമാണോ ?

Broken Circle Breakdown എന്ന ബെല്‍ജിയന്‍ സിനിമ ഈ ഒരു പൊരുത്തപ്പെടല്‍ ഇല്ലായ്മയുടെ കഥയാണ്‌ . ഇതില്‍ പ്രണയമുണ്ട്, ലൈംഗീകതയുണ്ട് , കുടുംബമുണ്ട് , സന്തോഷമുണ്ട്, സംഗീതമുണ്ട് , ബന്ധങ്ങളുണ്ട് , സൌന്ദര്യമുണ്ട് , എല്ലാത്തിനും ഉപരിയായി നില്‍ക്കുന്ന മരണം എന്ന സത്യത്തിന്റെ ദുഖമുണ്ട് . ദിദിയെര്‍ എന്ന നാസ്തികനായ ഒരു ബ്ലൂഗ്രാസ്സ് ഗായകനും , എലിസ എന്ന വിശ്വാസിയായ ഒരു പച്ചകുത്തല്‍ കലാകാരിയും , അവരുടെ മകള്‍ മേയ്ബെല്‍ , ദിദിയെര്‍ പാടുന്ന ( പിന്നെ എലിസയും ചേരുന്ന ) ഗായകസംഘവും , ആശുപത്രിയിലെ സ്ടാഫും , ഇവരുടെയൊക്കെ ഇടയിലെ ശക്തമായ സ്നേഹവും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ .

ബ്ലൂഗ്രാസ്സ് സംഗീതത്തിന്റെ ജന്മനാടായ  അമേരിക്കയെ സ്വപ്നം കാണുന്ന ദിദിയരും, ജീവിതത്തിലെ മുന്‍ഗണനകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി, അവ മാറുമ്പോള്‍ അവയ്ക്ക് മുകളില്‍ വീണ്ടും പച്ച കുത്തി അവയെ മറച്ചു , പുതിയ മുന്‍ഗണന മറ്റൊരു ഭാഗത്ത്‌ പച്ച കുത്തുന്ന പച്ചകുത്തല്‍ കലാകാരി എലിസയും യാദൃശ്ചികമായി പരിചയപ്പെടുന്നു . അവര്‍ പ്രണയിക്കുന്നു , ബന്ധപ്പെടുന്നു, അവിചാരിതമായി എലിസ ഗര്‍ഭിണിയാകുന്നു . എലിസയും ദിദിയറും വിവാഹിതരാവുന്നു. മേയ്ബേല്‍ ജനിയ്ക്കുന്നു. മേയ്ബെലിനു ലുക്കീമിയ പിടിപെട്ടതായി തിരിച്ചറിയുന്നത്‌ വരെ അവര്‍ ഭൂമിയിലെ ഏറ്റവും സന്തുഷ്ടമായ കുടുംബങ്ങളില്‍ ഒന്നായി കഴിയുകയാണ് . പിന്നെയങ്ങോട്ട് എല്ലാം മാറി മറിയുന്നു  . മേയ്ബെലിന്റെ മരണം ദിദിയറിനെയും എലിസയെയും വല്ലാതെ ഉലയ്ക്കുന്നു . അവിശ്വാസിയായ ദിദിയര്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന മതവിശ്വാസങ്ങളെ വിമര്‍ശിച്ച് ദുഃഖം മറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ , വിശ്വാസിയായ എലിസ സ്വാഭാവികമായും തന്റെ വിശ്വാസങ്ങളിലാണ് അഭയം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് . വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഈ ആശ്വാസം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇരുവരെയും ഉലയ്ക്കുകയാണ്. "ആ വൃത്തം മുറിഞ്ഞു പോയി, മേയ്ബേല്‍ ഇനി തിരിച്ചു വരില്ല " എന്ന് ദിദിയര്‍ പറയുമ്പോഴും , മേയ്ബെലിന്റെ ആത്മാവിനെ കുറിച്ചും , മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ചിന്തകള്‍ എലിസയെ മഥിക്കുന്നു. ദുരന്തത്തില്‍ നിന്നും ദുരന്തത്തിലെയ്ക്കുള്ള വീഴ്ചയാണ് സിനിമ . എങ്കില്‍പോലും, ആ ദുരന്തങ്ങള്‍  ഓരോന്നും സംഗീതാത്മകമായി കാവ്യഭംഗി ഉള്‍ക്കൊള്ളുന്നവയും ആണ് .

മുപ്പതു ഡിഗ്രി ചെരിവില്‍ വിഷാദത്തിന്റെ ആഴങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്ന പ്രമേയമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എങ്കിലും , ലീനിയര്‍ ആയുള്ള ഒരു കഥാകഥനരീതിയല്ല ഇതില്‍ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് . പ്രണയം, ജീവിതം, സന്തോഷം, വേര്‍പാട്, സങ്കടം തുടങ്ങിയവ ഒട്ടും  ക്രമമല്ലാതെയാണ്  സ്ക്രീനില്‍ കടന്നു വരുന്നത് .   നോണ്‍ലീനിയര്‍ ആയുള്ള ഈ ആഖ്യാന രീതി , വികാരങ്ങളില്‍ നിന്നും വികാരങ്ങളിലെയ്ക്കുള്ള ഒരു സീ-സോ ആയി കാഴ്ചക്കാരന്റെ മനസ്സിനെ കൊണ്ട് പോവുന്നു . ഒരു പുഞ്ചിരിയുടെ ഉന്നതിയില്‍ നിന്നും കണ്ണീര്‍ത്തുള്ളിയുടെ താഴ്ചയിലേയ്ക്കുള്ള വീഴ്ച, പ്രേക്ഷകനില്‍  ആഘാതം കൂടുതലായി എല്പ്പിയ്ക്കാന്‍ ഉതകുന്നതാണ് . ഒന്നില്‍ക്കൂടുതല്‍ തവണ , നിങ്ങളുടെ ഹൃദയം കണ്ണീര്‍ വാര്‍ക്കും - എത്ര തന്നെ കരിങ്കല്ലാണ് എന്ന്  അവകാശപ്പെട്ടാലും, ഞാന്‍ ഉറപ്പു നല്‍കുന്നു .

 നോണ്‍-ലീനിയര്‍ ആഖ്യാനത്തിന്റെ കൊടുമുടിയിലാണ് സിനിമ എങ്കിലും , ഒരിയ്ക്കല്‍ പോലും പ്രേക്ഷകന് ഒരു സംശയമോ പരസ്പരബന്ധമില്ലായ്മയോ അനുഭവപ്പെടാത്ത രീതിയിലുള്ള മികച്ച കയ്യടക്കം സംവിധായകന്‍ കാഴ്ച വെച്ചിരിയ്ക്കുന്നു എന്നത് തികച്ചും പ്രശംസനീയമാണ് . വ്യസനം ആണ് സിനിമയുടെ കാമ്പെങ്കിലും, റാന്‍ഡം ആയുള്ള വികാരങ്ങളുടെ ദൃശ്യഭാഷ്യം,  വികാരതീവ്രതയുടെ മുഹൂര്‍ത്തങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് മേല്‍ക്കൈ വരുന്ന തരത്തില്‍ വളരെ നന്നായി ഉപയോഗിച്ചിരിയ്ക്കുന്ന നിശബ്ദത,  അതുപോലെ തന്നെ ചടുലമായ ബ്ലൂഗ്രാസ്സ് സംഗീതം എന്നിവ  ചിത്രത്തെ തികച്ചും ആസ്വാദ്യകരമാക്കുന്നു . ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് സംഗീതവും, ബന്ധങ്ങളുടെ തീവ്രതയും. സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രീതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ് ഓരോ  അഭിനേതാവിന്റെയും പ്രകടനം .  വിഷാദമധുരമായ ഒരു മോഹനചലച്ചിത്രം  എന്ന് BCB യേ  നിസ്സംശയം നിര്‍വചിയ്ക്കാം . 

Director: Felix Van Groeningen
Screen Play: Carl Joos Felix Van Groeningen
ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്ന Johan Heldenbergh,  Mieke Dobbels നോടോത്ത് രചന നിര്‍വഹിച്ച  ഒരു നാടകമാണ് ബ്രോകണ്‍ സര്‍ക്കിള്‍ ബ്രേക്ക്‌ഡൌണ്‍ എന്ന സിനിമയായി മാറിയത്  . 


Ratings and Recommendations by outbrain