November 27, 2010

യാത്ര


ഞാന്‍ ഒരു വഴിയാത്രക്കാരന്‍ 
വന്നതും പോയതുമായ വഴികളുടെ ,
ഇനിസഞ്ചരിക്കാനിരിക്കുന്ന പാതകളുടെ 
ഓര്‍മകളിലും, സ്വപ്നങ്ങളിലും അഭയം 
കണ്ടെത്തുന്നവന്‍..
സഞ്ചാരികളുടെ ഉള്ളില്‍ പലരുമുണ്ട്.
ഇടയിലെപ്പോഴോ കൂടെ നടന്നു പെട്ടെന്നൊരുനാള്‍ 
എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയവര്‍ 
കുടഞ്ഞെറിയാന്‍ ശ്രമിച്ചിട്ടും വിട്ടു പോകാത്തവര്‍ 
ഇനിയും കാണാത്ത, പിരിയാത്ത സഹയാത്രികര്‍ 
വഴിയിലെ  പല നിറമുള്ള മണ്ണിലെ കാല്‍പ്പാടുകള്‍ ,
സഞ്ചാരിയുടെ പൊടിയണിഞ്ഞ മുഖം 
ഇവരുടെയും കൂടിയാണത്രേ.
ഇനിയും കാണാത്ത, തന്നെയറിയാത്ത,
താനറിയാത്ത വഴികള്‍ തിരഞ്ഞ്
തനിക്കായി കാത്തിരിക്കുന്ന വഴിയമ്പലങ്ങളെ തേടി
യാത്രയാവട്ടെ ഈ സ്വപ്നാടകന്‍
തളരുന്ന കാലുകള്‍ താങ്ങുന്ന തളരാത്ത മനസ്സുമായ്.

November 16, 2010

ഓം..സ്വസ്തി..

  • ഗോകര്‍ണ്ണം എന്ന പുണ്യ പുരാതന ഗ്രാമത്തിനടുത്ത്, ഓം എന്ന പേരില്‍ ഒരു കടല്‍തീരവും , കടല്ത്തീരത്തൊരു റിസോര്‍ട്ടും ..
 SWASTIK RESORT at OM BEACH (KARNATAKA, INDIA)
ഓം ബീച്ചിനു അതിന്റെ പേര് കിട്ടിയത് ആകൃതിയി നിന്നും...
ഇതേ ഗോകര്‍ണതെ ഏതോ കുന്നിന്റെ അറ്റത്തു നിന്ന് ഭ്രിഗുവിന്റെ അരുമ സന്തതി, ഭാര്‍ഗവ രാമന്‍ തന്റെ മഴു കടലിലേക്ക് നീട്ടി എറിഞ്ഞാണ് പില്‍ക്കാലത്ത്  god's own country എന്ന് അറിയപ്പെട്ട കേരളം സൃഷ്ടിച്ചതെന്ന് ആര്യമൊഴി! (മഹാബലിയുടെ അനുചരര്‍ ദയവു ചെയ്തു ക്ഷമിക്കുക, മാവേലി നാടിനെ കള്ളവേഷം കെട്ടി വന്ന ഏതോ വടക്കെ ഇന്ത്യന്‍ ഗോസായി വേലയിറക്കി തട്ടിയെടുതതാണ് എന്നും ഒരു പഴമൊഴി പ്രചാരത്തില്‍ ഉണ്ടത്രേ! പരശുരാമന്‍ കഥ ഒരു excuse മാത്രം എന്നാണു അവരുടെ ഭാഷ്യം. അത് വിട്, നമുക്ക് എന്ത്  പരസുരാമാനും മാവേലിയും.. ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം? )


തിരിച്ചു ഓം ബീച്ചിലേയ്ക്ക് ,


 കാര്യം പരശുരാം ചരിത്രം നിലനില്‍ക്കുന്ന ഈ കാലത്തും ഓം ബീച്ചില്‍ പരശു രാമനോ ഹിന്ദുത്വമോ ഒന്നും ഇല്ല .. ക്ഷമിയ്ക്കണം, പേരില്‍ മാത്രം ഉണ്ടെന്നു പറയാം .
ഓം ബീച്ചിനു കഞ്ചാവിന്റെ സുഗന്ധമാണ് (ചിലപ്പോഴൊക്കെ അതില്‍ കൂടിയവന്മാരുറെയും).. സാക്ഷാല്‍ നീലച്ചടയന്റെ.. പരശു മാമന്റെ സഹായത്തിനു നമ്മള്‍ മലയാളികള്‍ ചെയ്യുന്ന ഒരു പ്രത്യുപകാരം അങ്ങനെയാണ്.
പരശുറാം ക്ഷേത്രത്തിന്റെ കിഴക്കേ അതിരില്‍  കാടു വെട്ടി തെളിച്ചു നമ്മള്‍ വേലി കെട്ടിയിരിയ്ക്കുന്നത് കഞ്ചാവ് എന്ന് സാധാരണക്കാരന്‍ വിളിയ്ക്കുന്ന ഈ അസാധാരണന്റെ മെയ്ക്കരുത്തു കൊണ്ടാണത്രേ!
പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി എങ്ങാന്ടെന്നോക്കെയോ വരും എന്ന് പറഞ്ഞ മാതിരി ഈ സോയംബന്റെ മണം പിടിച്ചു തൊലി വെളുത്തതും കറുത്തതും ആയ സായിപ്പന്മാര്‍ എത്രയാണെന്നോ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലേയ്ക്ക് പറന്നു ഇറങ്ങുന്നത്?
അട്ടപ്പാടിയില്‍ നിന്നും ഇടുക്കീന്നുമൊക്കെ സാധനം ആവശ്യത്തിനു അരയ്ക്കു ചുറ്റും കെട്ടി വെച്ച് എത്രയോ മലയാളി യുവാക്കള്‍  ടൂറിസം പ്രൊമോഷന്‍ ചെയ്യാനായി ഗോവയിലും ഗോകര്‍ണത്തും വരുന്നു..! പോവുന്നു..!ആരിതൊക്കെ അറിയുന്നു..?
വീണ്ടും ഞാന്‍ ദിശ മാറി പോകുന്നു.. കം ബാക്ക് ടു ഗോകര്‍ണം .
ബീച്ചിന്റെ പടിഞ്ഞാറു കടലാണ് , മറ്റെല്ലാ വശവും സഹ്യനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു .. അതായത്ഉള്ളില്‍ പെട്ടാല്‍ തിരിച്ചു വരാന്‍ അല്പം ബുദ്ധി മുട്ടും
civilization ഉദ്ദേശം 9  കി.മീ അകലെയാണ്..
എത്തിച്ചേരാന്‍ എളുപ്പം ...
ഗോകര്‍ണം വരെ ബസ്സും, കാറും, തീവണ്ടിയും എല്ലാം available
അവിടന്നു അങ്ങോട്ടും വാഹനം കാറിന്റെ രൂപത്തിലും, മുച്ചക്രന്‍ ഓട്ടോ യുടെ രൂപത്തിലും നമ്മളെ വഹിയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്നു.വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും ഒരു സാഹസികയാത്രയ്ക്കൊടുവില്‍ ഓം ബീച്ചില്‍ എത്താന്‍ എളുപ്പം.
പക്ഷേ, കയറി ചെല്ലാന്‍ എളുപ്പവും, ഊരിപ്പോരാന്‍ പറ്റാത്തതുമായ ഒരു കോട്ടയാണ് നമ്മുടെ സ്വന്തം ഓം ബീച്ച്..
അലമ്പ് കാണിച്ചാല്‍ തിരിച്ചു പോരാനൊക്കില്ല.. അലമ്പോന്നും ഉണ്ടാക്കാതെ തന്നെ, നാഗരികത കാണണം എങ്കില്‍ സ്വസ്തിക് റിസോര്‍ട്ട് ന്റെ  receptionist  കനിയണം..
വല്ലപ്പോഴുമൊക്കെ നമ്മള്‍ പത്രത്തില്‍ കണ്ടിരിയ്ക്കണം ഈ വാര്‍ത്ത - "മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു "- സ്ഥലം ഗോവയോ അല്ലെങ്കില്‍ നമ്മളുടെ സ്വന്തം ഗോകര്‍ണമോ ആവാം..
മിയ്ക്കവാറും ഇതിന്റെ സത്യാവസ്ഥ എന്താണെന്നാല്‍, ഈ പയ്യന്‍/പയ്യന്‍സ്, ഇങ്ങനത്തെ ഏതെങ്കിലും റിസോര്‍ട്ടില്‍ കേറി ചെന്ന്, തനി കൂതറ മലയാളി സ്റ്റൈലില്‍, കാശുള്ള തന്തയ്ക്കു ജനിച്ചതിന്റെ അഹങ്കാരം അല്പം മദ്യത്തിന്റെ ചിലപ്പോഴൊക്കെ മയക്കു മരുന്നിന്റെയും പിന്തുണയില്‍ ഒന്നുറക്കെ, നാല് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ മാത്രം ഒന്ന് പ്രദര്‍ശിപ്പിച്ച്ചിരിയ്ക്കാം.. ഇവന്മാരുടെയൊക്കെ അപ്പനേം, അപ്പന്റെ അപ്പനേം, അങ്ങേരുടെ അപ്പനേം വരെ തൂക്കി വിറ്റ റിസോര്ടുകാര് വിടുമോ? കൊന്നു "കൊളത്തീ താഴ്ത്തി" എന്നത് "കടലീ താഴ്തീ" എന്ന് അവരൊന്നു പരിഷകരിയ്ക്കും. അത്ര തന്നെ.  ഇതൊന്നും എനിയ്ക്ക് ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞ കാഴ്ചകളോ വെളിപാടോ ഒന്നുമല്ല കേട്ടോ. നമ്മുടെ സ്വന്തം കേരളഭൂവിന്റെ പ്രാതിനിധ്യം കഞ്ചാവിന്റെ രൂപത്തില്‍ വഹിച്ചുകൊണ്ട്, കഴിഞ്ഞ 15 സംവത്സരങ്ങളായി ഗോകര്‍ണത്ത് മാസാമാസം ശാന്തി തേടിയെത്തുന്ന  ടോണി ചേട്ടന്‍ പറഞ്ഞു തന്നതാ. (ശരിയ്ക്കുള്ള പേര് ടോണി ആണ്ട്രൂസ് എന്നൊന്നുമല്ല.. ടോണി ഞാന്‍ ഇട്ട പേരാ.എനിയ്ക്ക്  ജീവനില്‍ കൊതിയുള്ളത് കാരണം അദ്ധേഹത്തിന്റെ യദ്ധാര്‍ത്ഥ നാമധേയം ഞാന്‍ മറച്ചു വയ്ക്കുന്നു). ടോണി ചേട്ടന്റെ ഭാഷയില്‍  ഓം ബീച് നല്ലൊന്നാന്തരം ഒരു 'dog lock' സ്ഥലം ആണ്..ഞാനും അതങ്ങ് ശരി വയ്ക്കുന്നു- അനുഭവം ഗുരു!
ഇനി ഓം ബീച്ചിലെ  daily activities ലേയ്ക്ക് കടക്കാം..
നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ ഇത് മടിയന്മാരുടെ സ്വര്‍ഗം ആണെന്ന്. അതിനു യാതൊരു മാറ്റവും ഇല്ല ഇപ്പോഴും.
രാവിലെ സൂര്യന്‍ ഉദിക്കുന്നത് ഏകദേശം എട്ടര-ഒന്‍പതു മണിയോടെയാണ്. ഇതിനു മുന്പായിട്ടു ഇന്ത്യാ മഹാരാജ്യത്തെ ഏതൊരു സ്ഥലത്തും സൂര്യോദയം ഉണ്ടാവും എന്ന് തര്‍ക്കിക്കുന്നവന്‍ ഓം ബീച്ചിന്റെ എഴയാല്വക്കത്തു കൂടി പോവാന്‍ പോലും യോഗ്യന്‍ അല്ലാ.. മനസ്സിലിരിക്കട്ടെ..!! (ചുമ്മാ)
എല്ലാത്തിനും അതിന്റേതായ ചില രീതികള്‍ ഉണ്ടാവുമല്ലോ?, ഇവിടെ അനുസരിക്കേണ്ട നടപടി ക്രമങ്ങളുടെ (procedure ) ലിസ്റ്റ് സമര്‍പ്പിയ്ക്കുന്നു. just follow this.
1. എഴുന്നേറ്റ പുറകെ പല്ല് തേക്കരുത്.. അത്യാവശ്യം വേണ്ട വിധത്തില്‍ ശരീരത്തിനെ സമാധാനിപ്പിച്ചിട്ട് നേരെ നമസ്തേ കഫെ (റിസോര്ടിന്റെ കഫെക്ക് പേര് അങ്ങനെ)യിലേയ്ക്കു ചെല്ലുക.
2 . ഒരു കട്ടന്‍ ചായ (ബ്ലാക്ക്‌ ടീ എന്നെ അവരോടു പറയാവൂ.. നമ്മള് തനി കണ്‍ട്രി ആണെന്ന് അവര്‍ അറിയരുതല്ലോ) കൊണ്ടു വരാന്‍ ബെയറര്‍ സഖാവിനോട് ആവശ്യപ്പെടുക. അവന്‍ നമ്മളെക്കാളും മടിയന്‍ ആയതിനാലും, മടിയാണ് ലോകത്തിന്റെ പൊതു സ്വഭാവം എന്നതിനാലും സഖാവ് നമ്മുടെ അടുത്തെത്താന്‍ എന്തായാലും വൈകും. അതുവരെ തൊട്ടുമുന്നില്‍ ആടിയാടി കളിയ്ക്കുന്ന തെങ്ങുകളെയും, ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് പറഞ്ഞുകൊണ്ടു വരുന്ന തിരമാലകളെയും നോക്കിയിരിയ്ക്കുക. ആശാന്‍ അടുതെതിയാല്‍ ആവശ്യം അറിയിയ്ക്കുക..വീണ്ടും തിരകളിലേയ്ക്ക്  കണ്ണുകളെ  മടങ്ങാന്‍ അനുവദിയ്ക്കുക .ഒരു സിഗരെട്ടിന്റെ അകമ്പടിയോടെ.
പറഞ്ഞാല്‍ ഉടനെ ചായ കൊണ്ടുവരാന്‍ ഇത് വട്ടപ്പാറ കവലയിലെ കുട്ടായി ചേട്ടന്റെ ചായക്കട ഒന്നുമല്ല..ചായ കട്ടനാണേല്‍ അര മണിക്കൂര്‍, പാലോഴിച്ചതാണേല്‍ പതിനഞ്ചു മിനുട്ട്. ഇതാണവിടത്തെ നിയമം (മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് : ഈ കട്ടന്‍ ചായ എന്നാല്‍ ചൂടുവെള്ളം, തേയില, പഞ്ചസാര എനിങ്ങനെ മൂന്നും മൂന്നായി നമ്മുടെ മുന്‍പില്‍ എത്തുന്നതും , നമ്മളാല്‍ ആവശ്യാനുസരണം സമന്വയിപ്പിക്കെന്ടതും ആകുന്നു. പാല്ചായ നമുക്ക് പരിചിതമായ ചായ രൂപത്തില്‍ തന്നെ എത്തും. നമ്മളായിട്ട് കുടിച്ചാല്‍ മാത്രം മതി. അതുകൊണ്ടു തന്നെ ഈ സമയവ്യത്യാസം  എനിയ്ക്ക് തീരെ ദഹിച്ചിട്ടില്ല ഇത് വരെ)
3 . ചായ ചായരൂപ്തില്‍ നമുക്ക് മുന്നില്‍ എത്തിയതിനു ശേഷവും തിരനോട്ടം തുടരുക (തിര നോക്കിയിരിയ്ക്കുന്നതിനു  ഇങ്ങനേം ഒറ്റവാക്ക് പറയാമെന്നാണ്  മലയാള സിനിമയുടെ ഭാവി വാഗ്ദാനവും, എന്റെ സുഹൃത്തുമായ സഹസംവിധായക പ്രതിഭ ശ്രീമാന്‍ ശ്രീനാഥനദ്ദേഹം പറഞ്ഞിട്ടുള്ളത്.. എന്തരോ മഹാനുഭാവലു , അതിനാല്‍ തിരു വായ്ക്കെതിര്‍ വായില്ല). ചായയെ ശ്രദ്ധിയ്ക്കുക പോലും അരുത്. അതവിടെ ഇരുന്നു കാറ്റും കൊണ്ടു തണുത്തു, വല്ല ഈച്ചയോ ഉറുമ്പോ ഒക്കെ നീന്തല്‍ പരിശീലനത്തിനായി കച്ച കെട്ടി ഇറങ്ങിയിരിയ്ക്കുന്നു  എന്ന് തോന്നുമ്പോള്‍ മാത്രം ഒരു സിപ് എടുക്കുക.. അങ്ങനെയങ്ങനെ ഒരു മുകാല്‍ മണിക്കൂര് കൊണ്ടു ഒരു കട്ടന്‍/ചായ കുടിയ്ക്കുക. how is this? fantastic na? (പുക വലിയ്ക്കുന്നവരാണ് എങ്കില്‍ ഒന്നിന് പുറകെ ഒന്നായി സിഗരെറ്റ്‌ കത്തിച്ചു കൊണ്ടിരിയ്ക്കണം. വലിയ്ക്കണം എന്ന് നിര്‍ബന്ധമില്ല)

4. ചായ/കട്ടന്‍ സിപ്പ് സിപ്പായി നമ്മുടെ അകത്തെത്തിയ ശേഷം ഒരു 15 മിനിറ്റ്, മുന്‍പ് ചെയ്തിരുന്ന ലളിതകലകള്‍ തുടരേണ്ടതാണ്. ഇതിനിടയ്ക്ക് നമ്മുടെ സുഹൃത്തുക്കള്‍ പള്ളിയുറക്കം വെടിഞ്ഞു നമുക്കൊരു കമ്പനി തരാന്‍ നിശ്ചയിച്ചു നമ്മുടെ അടുത്തു തന്നെ ഏതെങ്കിലും കസേരയില്‍ ആസനം ഉറപ്പിച്ചിരിയ്ക്കും (മുന്‍പരിചയം ഉള്ളവരും അല്ലാത്തവരും..എല്ലാം.. ഈ ലോകം സമത്വസുന്ദരവും, പരസ്പര സ്നേഹത്താല്‍, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, സൌഹൃദത്തിന്റെ  അദൃശ്യ ചരടുകളാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന സുന്ദര സത്യം മനസ്സിലാവണമെങ്കില്‍  ഇവിടെ വരണം) . താമസം വിനാ ഓരോ ബിയര്‍ ഓര്‍ഡര്‍ ചെയ്യുക (പറയാന്‍ മറന്നു, സമത്വ സുന്ദര റിസോര്‍ട്ടില്‍  ബിയര്‍ മാത്രമേ കിട്ടൂ, ഹോട്ട് വേണമെങ്കില്‍  പുറത്തു നിന്ന് വാങ്ങികൊണ്ടു വരണം..കൊച്ചു വെളുപ്പാങ്കാലത്ത് ആര്‍ക്കു അതിനൊക്കെ സമയം ?). മിനിമം ഡെലിവറി ടൈം 20 മിനിറ്റ് ആയതു കൊണ്ടു പതുക്കെ അന്താരാഷ്‌ട്ര പ്രശ്നങ്ങള്‍, അതായത്, കാശ്മീര്‍ അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ISI യുടെ  പങ്ക്, അച്ചുമാമനും സഖാവ് പിണറായിയും തമ്മിലുള്ള ആഭ്യന്തര കലഹം അവിഭക്ത റഷ്യയുടെ പതനവുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു? , തുടങ്ങി തൊട്ടടുത്ത വീട്ടിലെ ഡിഗ്രി ഫസ്റ്റ് ഇയര്‍നു പഠിയ്ക്കുന്ന മാദകതിടമ്പ്, മധുരപ്പതിനെഴുകാരി മറിയക്കുട്ടിയെ വളയ്ക്കാനുള്ള പ്ലാനുകള്‍, മംഗലശ്ശേരി നീലകണ്ഠന്‍ സ്വര്‍ഗത്തില്‍  നിന്നും തിരിച്ചു വരുമോ? എന്നിങ്ങനെ  സൂര്യന് കീഴിലുള്ള ഏതെങ്കിലും ഒരു വിഷയത്തില്‍ ചര്‍ച്ച ആരംഭിയ്ക്കുക. ചര്ച്ചയല്ലേ, കാടു കേറിക്കോളും..നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ മുന്നിലെ ബിയര്‍ കുപ്പികളുടെ എണ്ണം കൂടും. 
        കാശ് കയ്യോടെ കൊടുക്കണം എന്നില്ല, സൗകര്യം പോലെ രാത്രിയിലോ, പിറ്റേന്ന് കാലത്തോ, അല്ലെങ്കില്‍ അവിടുന്നു വെകേറ്റ് ചെയ്യുമ്പോഴോ കൊടുത്താല്‍ മതി. ഓര്‍ക്കുക, കയ്യില്‍ പുത്തന്‍ ഇല്ലാത്ത ദരിദ്രവാസി ഇന്ത്യകാര്‍ക്ക് മടി പറഞ്ഞിട്ടുള്ളതല്ല. അവന്‍ അന്നന്നത്തെ നൂറു മില്ലിയ്ക്കായി വിയര്‍ക്കെണ്ടവന്‍.

5. ഭക്ഷണം വേണമെന്നുള്ള സുഹൃത്തുക്കള്‍ ചായകള്‍ക്കും, ബിയര്‍ കുപ്പികള്‍ക്കും, വീര്യമുള്ളതും അല്ലാത്തതുമായ സിഗരെട്ടുകള്‍ക്കും ഇടയില്‍ അല്പം സമയം കണ്ടെത്തുക... ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല. അധ്വാനം കാര്യമായിട്ടില്ലാതതിനാല്‍ വിശക്കാന്‍ സാധ്യത ഇല്ല.
       ഇതിനിടയ്ക്ക് തിരമാലകളെയും കടലിനെയും മറക്കാതിരിയ്ക്കുക. ചിലപ്പോഴെല്ലാം കയ്യില്‍ ബിയര്‍കുപ്പിയുമായി തിരകളിലേക്ക് നടന്നു ചെല്ലുന്നതും, ആര്‍ത്തിരമ്പി വരുന്ന കടലലകള്‍ക്ക് മീതെ കൂടി അല്പം ലഹരി  നുകരുന്നതുമെല്ലാം ഒരു രസം ആണല്ലോ.
        നിങ്ങള്‍ അറിയില്ല.. സമയം കടന്നു പോകുന്നത്.. കഫെയില്‍ വൈദ്യുതി വിളക്കുകള്‍ തെളിയുമ്പോള്‍ മനസ്സിലാക്കികൊള്ളണം പകലിന്റെ ഊഴം ഇനി അടുത്ത ദിവസം എന്ന്..രാത്രിയില്‍ അല്പസ്വല്പം രാജകീയം ആയാണ് കാര്യങ്ങള്‍ സാധാരണ നടക്കാറ്.. നാടനും വിദേശികളും എല്ലാം വൈദ്യുത വിളക്കിന്റെ അരണ്ട വെളിച്ചത്തിന് താഴെ ഇരുന്നു അവനവന്റെ കഴിവ് പോലെ ബിയര്‍ മൊത്തിക്കുടിച്ചു കൊണ്ട്  കടലിന്റെ സംഗീതത്തിനു കാതോര്‍ത്  സ്വപ്‌നങ്ങള്‍  കണ്ടും, പങ്കുവെച്ചും ചര്‍ച്ച ചെയ്തും.. അങ്ങനെ.. അങ്ങനെ..  ... ലഹരി രാവിനെ കാര്‍ന്നു തിന്നുന്നു.. സിഗരെട്ടായും, മദ്യമായും, മദിരാക്ഷിയായും, മയക്കുമരുന്നായും.. കൊടുക്കല്‍ വാങ്ങലുകളിലൂടെ..
(ടോണി ചേട്ടന്റെ കച്ചവടതെക്കുരിച് ഒന്ന്  സൂചിപ്പിച്ചോട്ടെ.. ടോണി ചേട്ടന്റെ കയ്യില്‍ നിന്നും മരുന്ന് വാങ്ങുന്നവന്‍ കാശ് കൊടുക്കണം എന്ന്  നിര്‍ബന്ധമില്ല, കൂടെ നല്ല കിളി പോലത്തെ ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍..ഒരു mutual understanding : സാധാരണക്കാരായ country ഇന്ത്യന്‍സ് പൊറുക്കുക)


ലഹരിയില്‍ മുഴുകിയ കാഫെയില്‍ ആളൊഴിയുന്നത് പുലര്‍ച്ചയ്ക്ക്.. രാവേറുവോളം പല ഭാഷകളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്കും, ആവര്‍ത്തിച്ചു നിറയുന്ന മധുച്ചഴകങ്ങള്‍ക്കും വിശ്രമം  നല്‍കി മൂകത വ്യാപിക്കുന്നതപ്പോള്‍..


ഇവിടെ കഥ എഴുതാന്‍ വരുന്നവരുണ്ട്.. കഥ പറയുന്നവരുണ്ട്.. ഏകാന്തതയില്‍ മുഴുകനായി വരുന്നവരുണ്ട്.. മയക്കുമരുന്ന് തേടി വരുന്നവരുണ്ട്.. അപൂര്‍വമായി ചില ഹണിമൂണ്‍ ആഘോഷക്കാരും..
 വലിയ ചലനങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ബീച്ചിന്റെ ആത്മാവ് ഇവരൊക്കെ തന്നെ ..
സിഗരെട്ടിന്റെ പുകയും, പതയുന്ന ബിയര്‍ കുപ്പികളും, അനന്തതയിലേക്ക് കണ്ണും നട്ടിരിയ്ക്കുന്നതോ  പുസ്തകത്തിലേയ്ക്ക് തലപൂഴ്ത്തി ഇരിയ്ക്കുന്നതോ ആയ കുറെ ദേഹങ്ങളും, കഞ്ചാവിന്റെ മണമുള്ള കടല്‍ക്കാറ്റിന്റെ തണുത്ത സ്പര്‍ശവും, തിരമാലകലുറെ പൊട്ടിച്ചിരിയും, ഇരുട്ടില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ആരുടെ എന്നറിയാത്ത ശരീരങ്ങളും  .. ഇതൊക്കെ തന്നെ ഓം ബീച്ചിന്റെ 'ambiance '(താങ്ക്സ് വിനി, നിന്റെ കയ്യില്‍ നിന്നും കടമെടുക്കട്ടെ ഈ വാക്ക്).
സമയം ഒരു കള്ളനെ പോലെ പതുങ്ങി ശബ്ദമുന്ടാകാതെ കടന്നു പോകും ഈ സ്വര്‍ഗത്തില്‍..മടിയന്മാരുക്ക് വേണ്ടിയുള്ള ഈ സ്വര്‍ഗത്തില്‍..


                                                  

Ratings and Recommendations by outbrain